തുറമുഖ നിര്‍മാണം നിര്‍ത്തിവെക്കുംവരെ വിഴിഞ്ഞം സമരം തുടരുമെന്ന് ലത്തീന്‍ അതിരൂപത

തുറമുഖ നിര്‍മാണം നിര്‍ത്തിവെക്കുംവരെ വിഴിഞ്ഞം സമരം തുടരുമെന്ന് ലത്തീന്‍ അതിരൂപത

 വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളുടെ സമരം തുടരും. മന്ത്രിസഭ ഉപസമിതി യോഗം ചേര്‍ന്ന് പുനരധിവാസമടക്കമുള്ള കാര്യങ്ങളില്‍ നിര്‍ണ്ണായക തീരുമാനം എടുത്തെങ്കിലും തുറമുഖ നിര്‍മാണം നിര്‍ത്തിവെക്കുംവരെ സമരം തുടരുമെന്ന് ലത്തീന്‍ അതിരൂപത അറിയിച്ചു.മന്ത്രിസഭ ഉപസമിതി തീരുമാനങ്ങള്‍ സ്വാഗതാര്‍ഹമാണ്.സര്‍ക്കാര്‍ തന്നെ വാടകയ്ക്ക് വീടെടുത്ത് നല്‍കണം.മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ച വേഗത്തില്‍ വേണമെന്നും ലത്തീന്‍ അതിരൂപത ആവശ്യപ്പെട്ടു.

വിഴിഞ്ഞം സമരം ചര്‍ച്ച ചെയ്യുന്നതിന് മന്ത്രിസഭ ഉപസമിതി ഇന്ന് യോഗം ചേര്‍ന്നു പ്രധാന നിര്‍ദ്ദേശങ്ങള്‍ ഇവയാണ്.മുട്ടത്തറയിലെ 8 ഏക്കര്‍ മത്സ്യ തൊഴിലാളി ഭവന പദ്ധതിക്ക് വിട്ട് നല്‍കും.3000 കുടുംബങ്ങള്‍ക്ക് ഫ്ലാറ്റ് നിര്‍മ്മിച്ച്‌ നല്‍കും.മൃഗസംരക്ഷണ വകുപ്പിന് ജയില്‍ വകുപ്പിന്‍റെ ഭൂമി പകരം നല്‍കാന്‍ ധാരണയായി.നഗരസഭയുടെ രണ്ടേക്കറും അടക്കം പത്ത് ഏക്കറിലായിരിക്കും ഭവന സമുച്ചയം. ചര്‍ച്ച നാളെയും തുടരും.ഭൂമി കൈമാറ്റത്തില്‍ വകുപ്പ് സെക്രട്ടറിമാരുടെ റിപ്പോര്‍ട്ടിന് ശേഷം ഉപസമിതി യോഗം വീണ്ടും ചേരും.മുഖ്യമന്ത്രിയേയും യോഗ തീരുമാനം ധരിപ്പിക്കും.സമരക്കാരുമായും ചര്‍ച്ച നടത്തും.ക്യാപില്‍ കഴിയുന്ന 335 കുടുംബങ്ങള്‍ക്ക് ആദ്യ പരിഗണന നല്‍കും. ഇവരെ വാടക വീടുകളിലേക്കു മാറ്റാന്‍ നടപടി ഉടന്‍ സ്വീകരിക്കും.മന്ത്രിമാരായ എം വി ഗോവിന്ദന്‍,ആന്‍റണി രാജു അഹമ്മദ് ദേവര്‍കോവില്‍ വി.അബ്ദുറഹിമാന്‍ ,കെ രാജന്‍ ,ചിഞ്ചു റാണി എന്നിവരും തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും ചര്‍ച്ചയില്‍ പങ്കെടുത്തു