'പ്രിയദർശിനി' പദ്ധതിക്ക് തുടക്കമായി; ഇനി മുതൽ ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര
മുഖ്യമന്ത്രി വി ഡി സതീശൻ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘടനം നിർവഹിച്ചു.
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ സുപ്രധാന പദ്ധതിയായ കെഎസ്ആർടിസിയിലെ സ്ത്രീകൾക്കുള്ള സൗജന്യ യാത്ര "പ്രിയദർശിനി" പദ്ധതിക്ക് തുടക്കമായി. മുഖ്യമന്ത്രി വി ഡി സതീശൻ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘടനം നിർവഹിച്ചു. തിരുവനന്തപുരം പാപ്പനംകോഡ് ഡിപ്പോയുടെ ബസിൽ തമ്പാനൂർ മുതൽ പെരുമാതുറ വരെയാണ് പ്രിയദർശിനി പദ്ധതിയുടെ ഉദ്ഘാടന യാത്ര. മുഖ്യമന്ത്രിയും മന്ത്രിമാരും ഉള്‍പ്പെടെ 20 വിഐപികള്‍ ബസില്‍ യാത്ര ചെയ്തു. ഉദ്ഘടന വേളയിൽ കെഎസ്ആർടിസിയുടെ ആദ്യ വനിതാ ഡ്രൈവറായ പെരുമ്പാവൂർ ഡിപ്പോയിലെ ഷീലയുടെ നേതൃത്വത്തിലായിരുന്നു ഉദ്ഘാടന സർവീസ് നടത്തിയത്. ഉദ്ഘാടന ബസിലെ കണ്ടക്ടറും വനിത തന്നെയായിരുന്നു. തൃശൂരിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പ്രിയദർശിനി പദ്ധതിക്ക് പച്ചക്കൊടി കാണിച്ചു. ഏകദേശം 3,125 ബസുകളിലാണ് സൗജന്യ യാത്രാ സൗകര്യം ലഭിക്കുക. ഓര്‍ഡിനറി ബസുകളുടെ സബ് ക്ലാസ് ലിസ്റ്റ് കഴിഞ്ഞ ദിവസം കെഎസ്ആര്‍ടിസി പുറത്തിറക്കിയിരുന്നു. സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുന്ന ബസുകളുടെ പട്ടികയായിരുന്നു കെഎസ്ആര്‍ടിസി പുറത്തുവിട്ടത്. കെഎസ്ആർടിസിയുടെ ഓർഡിനറി വിഭാഗത്തിൽപ്പെടുന്ന ഏഴ് തരത്തിലുള്ള സർവീസുകളിലാണ് സ്ത്രീകൾക്ക് സൗജന്യ യാത്രാസൗകര്യം ലഭിക്കുക. ഓർഡിനറി, സിറ്റി ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പ്/ഓർഡിനറി, ടൗൺ ടു ടൗൺ, ഫെയർ സ്റ്റേജ് ലിമിറ്റഡ് സ്റ്റോപ്പ്, പോയിന്റ് ടു പോയിന്റ്/ഓർഡിനറി, ഗ്രാമവണ്ടി എന്നീ സർവീസുകളാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വിഭാഗക്കാർക്കും ഈ ആനുകൂല്യം ലഭിക്കും.
സൗജന്യ യാത്ര ലഭിക്കുന്നതിനായി യാതൊരു തിരിച്ചറിയൽ രേഖകളും കാണിക്കേണ്ട ആവശ്യമില്ല. കൂടതെ, പ്രായഭേദമന്യേ യാത്ര ചെയ്യാവുന്നതിനാൽ വിദ്യാർത്ഥികൾക്ക് കെഎസ്ആർടിസി ബസുകളിലെ കൺസെഷൻ ആവശ്യം വരുന്നില്ല. സൗജന്യ യാത്ര അനുവദിക്കുന്ന ബസുകളുടെ മുന്നിലും സൈഡിലുമായി 'പ്രിയദര്‍ശിനി സ്ത്രീ സൗജന്യ യാത്ര' എന്ന് എഴുതിയിട്ടുണ്ടാകും.