വിവാദ ഡ്രൈവർ യദുവിന് താത്കാലിക ആശ്വാസം; ചാണ്ടി ഉമ്മാന്റെ ശുപാർശയ്ക്ക് പിന്നാലെ യദുവിന് നിയമസഭയിൽ താത്കാലിക ജോലി

നിയമസഭയിൽ താത്കാലിക ഡ്രൈവറായാണ് ജോലി ലഭിച്ചത്

വിവാദ ഡ്രൈവർ യദുവിന് താത്കാലിക ആശ്വാസം; ചാണ്ടി ഉമ്മാന്റെ ശുപാർശയ്ക്ക് പിന്നാലെ യദുവിന് നിയമസഭയിൽ താത്കാലിക ജോലി

തിരുവനന്തപുരം: തിരുവനന്തപുരം മുൻ മേയർ ആര്യ രാജേന്ദ്രനുമായി റോഡിൽ തർക്കം ഉണ്ടായതിന് പിന്നാലെ ജോലി നഷ്‌ടമായ ഡ്രൈവർ യദുവിന് നിയമസഭയിൽ താത്കാലിക ഡ്രൈവറായി നിയമനം നൽകി. യദുവിന് നിയമനം നൽകണമെന്ന് എംഎൽഎ ചാണ്ടി ഉമ്മൻ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണന് കത്ത് നല്കയിരുന്നു. ഇതേ തുടർന്നാണ് നിയമനം നൽകിയത്. വിവാദങ്ങൾക്ക് പിന്നാലെ, യദു ആര്യാ രാജേന്ദ്രനെതിരെ പൊലീസിൽ പരാതി നൽകുകയും കെഎസ്ആർടിസി ഇയാളെ പുറത്താക്കുകയും ചെയ്തിരുന്നു. തുടർന്ന്, യദു ഐഎൻടിയുസിയിൽ ചേർന്നിരുന്നു. 

തിരുവനന്തപുരം നഗരസഭ മുൻ മേയർ ആര്യ രാജേന്ദ്രനുമായി റോഡിൽ വാക്കേറ്റത്തിൽ ഏർപ്പെട്ട ഡ്രൈവർ യദു കൃഷ്ണനെ സർവീസിൽ നിന്ന് പുറത്താക്കിയത് ആ സംഭവത്തിന്റെ പേരിലല്ലെന്ന് മന്ത്രി ഗണേഷ് കുമാർ വ്യക്തമാക്കിയിരുന്നു. വാഹനം ഓടിക്കുന്നതിനിടെ മൊബൈൽ ഫോണിൽ സംസാരിച്ചത് ഗുരുതര അച്ചടക്ക ലംഘനമാണെന്നും അതാണ് നടപടിക്ക് കാരണമായതെന്നുമാണ് മന്ത്രിയുടെ വിശദീകരണം. എന്നാൽ, കെഎസ്ആർടിസിയിൽ നിന്ന് ലഭിച്ച വിവരാവകാശ രേഖകൾ വച്ച് മുൻ മന്ത്രിയുടെ വാദം തെറ്റാണെന്ന് യദു പറഞ്ഞിരുന്നു. കെഎസ്ആർടിസി ജോലി നഷ്ട്ടപെട്ടതിന് ശേഷം ദീര്‍ഘനാള്‍ ഡെലിവറി ബോയായും സ്വകാര്യ ബസ് ഡ്രൈവറായും ജോലി ചെയ്ത വരികയായിരുന്നു യദു.