പാക്കിസ്ഥാനും കിട്ടി ഒരു ലോകകപ്പ് താരത്തെ

പാക്കിസ്ഥാനും കിട്ടി ഒരു ലോകകപ്പ് താരത്തെ

കണ്ണൂര്‍ സ്വദേശി തഹ്‌സിന്‍ ജംഷിദ് ലോകകപ്പില്‍ ഖത്തര്‍ കുപ്പായത്തില്‍ ഇറങ്ങുമോയെന്ന് കാത്തിരിക്കുകയാണ് മലയാളികള്‍. ഇന്ത്യന്‍ വംശജനായ ഒരു കളിക്കാരന്‍ 2006ല്‍ തന്നെ ലോകകപ്പ് കളിച്ചിരുന്നു. ഫ്രാന്‍സിന്റെ വികാസ് ദുറാസു. ആന്ധ്രാപ്രദേശിലെ വിജയനഗരത്തില്‍നിന്ന് മൗറിഷ്യസിലേക്ക് കുടിയേറിയ കുടുംബത്തിലാണ് ദുറാസു ജനിച്ചത്. 2006 ലെ ലോകകപ്പില്‍ രണ്ടു മത്സരങ്ങളില്‍ ദുറാസു ബൂട്ടണിഞ്ഞു.ഇന്ത്യക്ക് 1950ലെ ലോകകപ്പ് കളിക്കാനെങ്കിലും അവസരം ലഭിച്ചതായിരുന്നു. ഉപയോഗപ്പെടുത്തിയില്ല. പാക്കിസ്ഥാന്‍ ഒരിക്കല്‍പോലും ലോകകപ്പിന്റെ അടുത്തെങ്ങുമെത്തിയിട്ടില്ല. എന്നാല്‍ ഇതാദ്യമായി ഒരു പാക്കിസ്ഥാന്‍ വംശജനും ഇപ്പോള്‍ ലോകകപ്പ് കളിച്ചിരിക്കുകയാണ്. സിദാന്‍ ഇഖ്ബാല്‍ കളിച്ചത് ഇറാഖിനു വേണ്ടിയാണ്. നോര്‍വെക്കെതിരായ കളിയില്‍ ഇറാഖ് 4-1ന് തോറ്റു. മസാചൂസെറ്റ്‌സിലെ ഫോക്‌സ്‌ബോറോ ബോസ്റ്റണ്‍ സ്‌റ്റേഡിയത്തില്‍ 59ാം മിനിറ്റില്‍ സിദാന്‍ കളത്തിലിറങ്ങിയപ്പോള്‍ വെടി മുഴങ്ങിയത് പാക്കിസ്ഥാനിലായിരുന്നു. സിദാന്‍ അമ്മാര്‍ ഇഖ്ബാല്‍ ജനിച്ചത് ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിലാണ്. 2003 ഏപ്രില്‍ 27ന്. പിതാവ് പാക്കിസ്ഥാനിയും മാതാവ് ഇറാഖിയുമാണ്. പിതാവ് അമ്മാര്‍ പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ സഹിവാള്‍ സ്വദേശിയാണ്. മാതാവ് അയാത് തെക്കന്‍ ഇറാഖിലാണ് ജനിച്ചത്. സിദാന് ഇറാഖിനു പുറമെ ഇംഗ്ലണ്ടിനും പാക്കിസ്ഥാനും കളിക്കാം. ലോകകപ്പിന് ഒരുങ്ങുന്ന ഇറാഖ് ടീം ഇറാഖുമായി ഏതെങ്കിലും തരത്തില്‍ ബന്ധമുള്ള കളിക്കാര്‍ക്കായി ലോകമെങ്ങും പരതിയപ്പോഴാണ് സിദാനിലെത്തിയത്. 2021ല്‍ ഇറാഖിന്റെ അണ്ടര്‍-23 ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ആ സമയത്ത സിദാന്‍ ഇറാഖ് ഒരിക്കല്‍പോലും സന്ദര്‍ശിച്ചിരുന്നില്ല. ഇത്തവണ യോഗ്യതാ റൗണ്ടില്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. ഇന്തോനേഷ്യക്കെതിരെ ഗോളടിക്കുകയും ചെയ്തു.  എട്ടാം വയസ്സ് മുതല്‍ സിദാന്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ അക്കാദമിയില്‍ പരിശീലനം നടത്തുന്നുണ്ട്. പതിനെട്ടാം വയസ്സില്‍ യുനൈറ്റഡിനു വേണ്ടി ചാമ്പ്യന്‍സ് ലീഗില്‍ കളിച്ചു.  സിദാനെ പാക്കിസ്ഥാന് കളിപ്പിക്കാന്‍ അവരുടെ ഫെഡറേഷനും ആഗ്രഹിച്ചിരുന്നു. എന്നാല്‍ ഫുട്‌ബോളില്‍ പാക്കിസ്ഥാന്‍ ഒന്നുമല്ല. ഫിഫ റാങ്കിംഗില്‍ അവര്‍ 198ാം സ്ഥാനത്താണ്. താഴെ അറ്റത്ത്. ഒരു പ്രധാന ടൂര്‍ണമെന്റിലും കളിക്കാന്‍ സാധ്യതയില്ല.