ഖദർ കണ്ടാൽ പേടി; പിണറായിക്കും മോദിക്കും രാഷ്ട്രീയ എതിരാളികളെ ഭയം; വി.ഡി സതീശൻ
കേന്ദ്ര കേരള സർക്കാരുകളെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇ ഡിയെ ദുരുപയോഗം ചെയ്ത് കേന്ദ്രസർക്കാർ അട്ടിമറി ശ്രമങ്ങൾ നടത്തുന്നു.വേണ്ടപ്പെട്ടവരെ ചേർത്തു പിടിക്കുന്നു. കേരളത്തിൽ കുറെ അന്വേഷണം നടന്നു. എന്നാൽ ഒരു സുപ്രഭാതത്തിൽ എല്ലാ അന്വേഷണവും നിലച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഫോറിൻ കറൻസി കടത്തി എന്നു വ്യക്തമായ തെളിവ് ഉണ്ടായിരുന്നു.കോടതിയിൽ മൊഴി കൊടുത്തു. എന്നിട്ട് തുടരന്വേഷണം നടത്തിയോയെന്നും വി ഡി സതീശൻ ചോദിച്ചു.
സോണിയ ഗാന്ധിയെ ഇ ഡി ചോദ്യം ചെയ്യുന്നതിൽ പ്രതിഷേധിച്ച് കെ.പി.സി.സിയുടെ നേതൃത്വത്തിൽ കിഴക്കേകോട്ട ഗാന്ധിപാർക്കിൽ സംഘടിപ്പിച്ച സത്യഗ്രഹം ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിയും സിപിഎമ്മും തമ്മിൽ ധാരണ ഉണ്ടായി. കേന്ദ്രത്തിൽ കോൺഗ്രസ് മുക്ത ഭാരതമെന്നും കേരളത്തിൽ തുടർഭരണം എന്നുമായിരുന്നു ധാരണയെന്നും സതീശൻ ആരോപിച്ചു.