കൊല്ലത്തെ ക്യാന്‍സർ രോഗിയുടേത് കൊലപാതകം, ചെറുമകൻ അറസ്റ്റിൽ

കൊല്ലത്തെ ക്യാന്‍സർ രോഗിയുടേത് കൊലപാതകം, ചെറുമകൻ അറസ്റ്റിൽ

കൊല്ലം ജില്ലയിലെ കുന്നിക്കോട് ക്യാന്‍സർ രോഗിയായ വയോധികയുടെ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്. സംഭവത്തിൽ ചെറുമകനെ അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച്ചയാണ് കോക്കാട് സ്വദേശി പൊന്നമ്മയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംസ്കാര ചടങ്ങുകൾ നടക്കാനിരിക്കെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാരാണ് പൊലീസിനെ അറിയിച്ചത്. 


പിന്നാലെ നടന്ന പൊലീസ് അന്വേഷണവും വിരലടയാള പരിശോധനയും പോസ്റ്റ് മോർട്ടം റിപ്പോർട്ടും നാട്ടുകാരുടെ സംശയം ശരിവച്ചു. തലയ്ക്കേറ്റ മുറിവാണ് മരണ കാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായി. കഴുത്തിലും പാടുകളുണ്ടായിരുന്നു. ചെറുമകൻ സുരേഷ് കുമാറിന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ അന്വേഷണ സംഘം ഇയാളെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

വെള്ളിയാഴ്ച്ച വൈകിട്ട് ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന സുരേഷ് മുത്തശ്ശിയുമായി വഴക്കുണ്ടായി. തുടര്‍ന്ന് കഴുത്തിന് കുത്തിപ്പിടിച്ച് കട്ടിലിന്റെ പടിയിൽ തലയിടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ദീര്‍ഘകാലമായി ക്യാൻസർ ബാധിച്ച് കിടപ്പിലായ പൊന്നമ്മയെ സംരക്ഷിക്കാൻ കഴിയാത്തതുകൊണ്ടാണ് കൊലപ്പെടുത്തിയതെന്നും ഇയാൾ പൊലീസിന് മൊഴി നൽകി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.