നാളത്തെ ഭാരത ബന്ദ് പോലീസ് സൃഷ്ടി ?
ഇല്ലാത്ത ബന്ദിന്‍റെ പേരില്‍ ജാഗ്രതാ നിര്‍ദേശം; ആശയക്കുഴപ്പമുണ്ടാക്കി പൊലീസ്
അഗ്നിപഥ് പദ്ധതിക്കെതിരെയുള്ള പ്രക്ഷോഭങ്ങളുടെ ഭാഗമായി ഏതാനും സംഘടനകള്‍ തിങ്കളാഴ്ച ഭാരത് ബന്ദ് പ്രഖ്യാപിച്ച സാഹചര്യത്തിൽ പൊലീസിനോട് സജ്ജമായിരിക്കാന്‍ ഡിജിപി അനില്‍കാന്ത് നിർദ്ദേശിച്ചത് സംസ്ഥാനത്ത് ആശയക്കുഴപ്പം ഉണ്ടാക്കി.
സംസ്ഥാനത്ത് പ്രഖ്യാപിക്കാത്ത ബന്ദിന്‍റെ പേരില്‍ പൊലീസ് ഇറക്കിയ ജാഗ്രതാ നിര്‍ദേശമാണ് ആശയക്കുഴപ്പമുണ്ടാക്കിയത്. ബന്ദ് പ്രഖ്യാപിച്ച സംസ്ഥാനങ്ങള്‍ക്ക് ഉൾപ്പെടെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം നല്‍കിയ നിര്‍ദേശമാണ് സംസ്ഥാനത്തു പൊലീസ് പുറത്തുവിട്ടത്.
പൊതുജനങ്ങള്‍ക്കെതിരെയുള്ള അക്രമങ്ങളും പൊതുസ്വത്ത് നശിപ്പിക്കുന്നതും കര്‍ശനമായി നേരിടുമെന്നും അക്രമങ്ങള്‍ക്ക് മുതിരുന്നവരെയും വ്യാപാരസ്ഥാപനങ്ങള്‍ നിര്‍ബന്ധപൂര്‍വം അടപ്പിക്കുന്നവരെയും അറസ്റ്റ് ചെയ്ത് നിയമനടപടി സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്തെ മുഴുവന്‍ പൊലീസ് സേനയും തിങ്കളാഴ്ച മുഴുവന്‍ സമയവും സേവന സന്നദ്ധരായിരിക്കണമെന്നും നിർദ്ദേശിച്ചു. കോടതികള്‍, വൈദ്യുതിബോര്‍ഡ് ഓഫിസുകള്‍, കെഎസ്ആര്‍ടിസി, മറ്റ് സര്‍ക്കാര്‍ ഓഫിസുകള്‍, സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ആവശ്യമായ പൊലീസ് സംരക്ഷണം നല്‍കാന്‍ ജില്ലാ പൊലീസ് മേധാവികൾ നടപടി സ്വീകരിക്കുമെന്നും വാർത്താക്കുറിപ്പിലുണ്ട്.
പൊലീസ് വാര്‍ത്താകുറിപ്പിറക്കിയത് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയാതെയാണെന്നാണ് സൂചന.