ഗൺമാന്മാരുടെ "രക്ഷാപ്രവർത്തനം"; പ്രതികളുടെ മൊഴി കള്ളമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ

നവകേരള ബസിന് നേരെ കല്ലേറുണ്ടായി എന്ന വാദമാണ് പൊളിഞ്ഞിരിക്കുന്നത്. ബസിന് നേരെ കല്ലേറ് ഉണ്ടായെന്ന് ഫോറൻസിക് പരിശോധനയിൽ കണ്ടെത്താൻ സാധിച്ചില്ലെന്നും കെഎസ്ആർടിസി ബസ് ഡ്രൈവറുടെ മൊഴിയും പ്രതികൾക്കെതിരാണെന്നും എസ്ഐടി റിപ്പോർട്ടില്‍ പറയുന്നു.

ഗൺമാന്മാരുടെ "രക്ഷാപ്രവർത്തനം"; പ്രതികളുടെ മൊഴി കള്ളമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ

ആലപ്പുഴ: ആലപ്പുഴയിൽ നവകേരള യാത്രയ്ക്കിടെ മുൻ മുഖ്യമന്ത്രി പിണറായി വിജയൻറെ ഗൺമാന്മാർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസിൽ പ്രതികളുടെ വാദം കള്ളമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട്. നവകേരള ബസിന് നേരെ കല്ലേറുണ്ടായി എന്ന വാദമാണ് പൊളിഞ്ഞിരിക്കുന്നത്. ബസിന് നേരെ കല്ലേറ് ഉണ്ടായെന്ന് ഫോറൻസിക് പരിശോധനയിൽ കണ്ടെത്താൻ സാധിച്ചില്ലെന്നും കെഎസ്ആർടിസി ബസ് ഡ്രൈവറുടെ മൊഴി പ്രതികൾക്കെതിരാണെന്നും എസ്ഐടി റിപ്പോർട്ടില്‍ പറയുന്നു. നവകേരള ബസ്സിന് നേരെ ആക്രമണം ഉണ്ടായിട്ടില്ലായെന്നാണ് ബസ് ഡ്രൈവർ അഭിലാഷിന്റെ മൊഴി. കേടുപാടുകൾ സംഭവിച്ചതായി കെഎസ്ആര്‍ടിസി മെക്കാനിക്കൽ എഞ്ചിനീയറുടെ റിപ്പോർട്ടിലും ബസിന്റെ ഒഫീഷ്യൽ രേഖകളിലും ഇല്ലെന്നും എസ്ഐടി റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു.

തെളിവുകളുടെ അടിസ്ഥാനത്തിലാണ് 308 ആം വകുപ്പ് ഉൾപ്പെടുത്തികൊണ്ട് കേസ് എടുത്തിരിക്കുന്നത്. പ്രതികള്‍ മർദിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. ചികിത്സിച്ച ഡോക്ടർമാരുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതികളുടെ ലാത്തികൊണ്ടുള്ള അടി അതീവ ഗുരുതര പരിക്കുകൾക്ക് കരണമായിട്ടുണ്ടെന്നും മരണം വരെ സംഭവിച്ചേക്കാം എന്നുമാണ് മെഡിക്കൽ വിദഗ്ദ്ധരും  ചികിത്സിച്ച ഡോക്ടർമാരും അഭിപ്രായപ്പെടുന്നത്. നരഹത്യശ്രമകുറ്റം ചുമത്തിയത് മെഡിക്കൽ റിപ്പോർട്ടിന്റെ കൂടി അടിസ്ഥാനത്തിലാണെന്നും എസ്ഐടി വ്യക്തമാക്കുന്നു.