സംസ്ഥാനത്തെ റോഡുകളിലെ കുഴിയടക്കണമെങ്കില്‍ കെ-റോഡ് എന്ന് ആക്കണമോ…? സംസ്ഥാന സർക്കാരിനെതിരെ ഹൈക്കോടതിയുടെ രൂക്ഷവിമർശനം
സംസ്ഥാനത്തെ തകർന്നു കിടക്കുന്ന റോഡുകളിലെ കുഴിയടക്കണമെങ്കില്‍ 'കെ റോഡ്' എന്ന് ആക്കണമോയെന്ന് കേരള ഹൈക്കോടതിയുടെ ചോദ്യം. നല്ല റോഡ് ജനങ്ങളുടെ അവകാശമാണ്. റോഡിനുള്ള പണം മറ്റാവശ്യങ്ങള്‍ക്ക് വകമാറ്റുന്ന സ്ഥിതിയാണ് നിലവിലുള്ളതെന്നും കോടതി നിരീക്ഷിച്ചു. ആറ് മാസത്തിനകം റോഡ് താറുമാറായാല്‍ വിജിലന്‍സ് കേസെടുക്കണം. ഒരു വര്‍ഷത്തിനുളളില്‍ ആഭ്യന്തര അന്വോഷണം പൂര്‍ത്തിയാക്കണം. എഞ്ചിനീയർക്കെതിരെ നടപടി സ്വീകരിക്കുകയാണ് വേണ്ടത്. ഓരോ ദിവസവും അപകടങ്ങൾ വർധിക്കുകയാണ്. ഇത് അനുവദിക്കാനാവില്ല. ഹർജി അടുത്ത മാസം ഒന്നിന് വീണ്ടും പരിഗണിക്കാനായി മാറ്റുകയാണെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. റോഡുകളുടെ ശോചനീയാവസ്ഥ സംബന്ധിച്ച ഹർജിയാണ് പരിഗണിക്കാനായി മാറ്റിയത്