ട്വന്റി20-ആം ആദ്മി നിലപാട് ഇന്ന് ; കോണ്‍ഗ്രസിന് പിന്തുണയെന്ന് സൂചന

ട്വന്റി20-ആം ആദ്മി നിലപാട് ഇന്ന് ; കോണ്‍ഗ്രസിന് പിന്തുണയെന്ന് സൂചന

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ജനക്ഷേമ മുന്നണി ഇന്ന് നിലപാട് പ്രഖ്യാപിക്കും. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് കിറ്റെക്‌സ് ആസ്ഥാനത്താണ് വാര്‍ത്താ സമ്മേളനം. ട്വന്റി ട്വന്റി, ആംആദ്മി സംയുക്ത സ്ഥാനാര്‍ഥിയെ നിര്‍ത്താതെ വന്നതോടെ യുഡിഎഫിനും എല്‍ഡിഎഫിനും ഈ വോട്ടുകളില്‍ പ്രതീക്ഷയുണ്ട്. എന്നാല്‍, ട്വന്റി ട്വന്റി ചീഫ് കോഓര്‍ഡിനേറ്റര്‍ സാബു ജേക്കബ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം തുടരുകയാണ്. ഏതെങ്കിലും ഒരു മുന്നണിക്ക് പരസ്യമായ പിന്തുണ നല്‍കിയുള്ള പ്രഖ്യാപനത്തിന് സാധ്യത കുറവാണ്. എങ്കിലും യുഡിഎഫിനാണ് സാധ്യത കൂടുതല്‍. മണ്ഡലത്തില്‍ ജയസാധ്യതയുളളത് കോണ്‍ഗ്രസിനായത് കൊണ്ടുതന്നെ അവര്‍ക്ക് പുറമേ നിന്നുളള പിന്തുണ നല്‍കുകയാണ് നല്ലതെന്നാണ് ജനക്ഷേമ മുന്നണിയുടെ നിലപാട്. ട്വന്റി 20യുമായി സഖ്യം പ്രഖ്യാപിക്കാനായി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ കഴിഞ്ഞ ദിവസം കേരളത്തില്‍ എത്തിയിരുന്നു. കേരളത്തിലെ നാല് കോടി ജനങ്ങളുടെ സഖ്യമാണിത്. ഈ സഖ്യം കേരളത്തെ മാറ്റുമെന്നും കെജ്‌രിവാള്‍ സഖ്യ പ്രഖ്യാപന സമ്മേളനത്തില്‍ കൊച്ചിയില്‍ പറഞ്ഞു. കേരളത്തില്‍ ഇനി നാല് മുന്നണികളുണ്ടാകും. ആപ്പും ട്വന്റി 20യും ചേര്‍ന്നുള്ള ജനക്ഷേമ മുന്നണി കേരളത്തിലെ നാലാമത്തെ മുന്നണിയായിരിക്കുമെന്നും കെജ്‌രിവാള്‍ അവകാശപ്പെട്ടു.