ബിജെപി ദേശീയ വക്താവ് സ്ഥാനത്ത് നിന്നു നൂപുര്‍ ശര്‍മ്മയെ നീക്കി

നവീന്‍ കുമാര്‍ ജിന്‍ഡലിനെയും നീക്കി

ബിജെപി ദേശീയ വക്താവ് സ്ഥാനത്ത് നിന്നു നൂപുര്‍ ശര്‍മ്മയെ   നീക്കി

   ഗ്യാന്‍വാപി വിഷയത്തില്‍ ടൈംസ് നൗ ചാനലില്‍ നടന്ന ചര്‍ച്ചയിലാണ് ബിജെപി ദേശീയ വക്താവ് നൂപുര്‍ ശര്‍മ്മ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയത്. ഇതിനെ തുടര്‍ന്ന് ഹൈദരാബാദിലും മുംബയിലും ഫിടോണിയിലും ഇവര്‍ക്കെതിരേ കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടു.

പ്രവാചകനെതിരെ സഭ്യമല്ലാത്ത വാക്കുകള്‍ ഉപയോഗിച്ചു, ഇസ്ലാം മതത്തിനെതിരെ ചാനല്‍ ചര്‍ച്ചയില്‍ വിദ്വേഷ പ്രസ്താവന നടത്തി എന്നീ കുറ്റങ്ങളിലാണ് ഇവര്‍ക്കെതിരേ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 

ഇസ്ലാമിക മതഗ്രന്ഥങ്ങളില്‍ ആളുകള്‍ക്ക് കളിയാക്കാന്‍ പറ്റുന്ന ചില കാര്യങ്ങളുണ്ടെന്നായിരുന്നു നൂപുര്‍ ശര്‍മ്മയുടെ പരാമര്‍ശം. ഹിന്ദു വിശ്വാസങ്ങളെ മുസ്ലിങ്ങള്‍ പരിഹസിക്കുന്നുവെന്നും അവര്‍ ആരോപിച്ചിരുന്നു.

മസ്ജിദ് സമുച്ചയത്തില്‍ കണ്ടെത്തിയെന്ന് പറയുന്ന 'ശിവലിംഗം' ജലധാരയ്ക്കുപയോഗിച്ച സ്ഥൂപമാണെന്ന് അവര്‍ പറയുന്നുവെന്നും നൂപുര്‍ ആരോപിച്ചു. 

പുണെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ മുന്‍ കൗണ്‍സിലറും എന്‍സിപി പ്രാദേശിക നേതാവുമായ അബ്ദുള്‍ ഗഫൂര്‍ പത്താന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ആദ്യ കേസ്.

153 എ, 153 ബി, 295 എ വകുപ്പുകള്‍ പ്രകാരമാണ് മുംബയില്‍ കേസെടുത്തിരിക്കുന്നത്.

സംഭവം വിവാദമായതോടെ നൂപുര്‍ ശര്‍മ  മാപ്പു പറഞ്ഞിരുന്നു. ബിജെപിയേയും ഈ സംഭവം ഊരാക്കുടുക്കിലാക്കിയിരുന്നു.

ഇതിനിടെ, ഭരണകക്ഷിയുടെ വക്താവ് നടത്തിയ പരാമര്‍ശത്തിനെതിരേ ഖത്തര്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. ഇന്ത്യന്‍ സ്ഥാനപതിയെ വിളിച്ചുവരുത്തിയാണ് ഖത്തര്‍ പ്രതിഷേധമറിയിച്ചത്. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ഖത്തര്‍ സന്ദര്‍ശനം നടത്തുന്ന വേളയില്‍ തന്നെയാണ് സ്ഥാനപതിയെ വിളിച്ചുവരുത്തിയതും.