ഇലന്തൂർ നരബലിക്കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത് ; യുവതികളെ എത്തിച്ചത് വൻതുക വാഗ്ദാനം ചെയ്ത്

ഇലന്തൂർ നരബലിക്കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത് ; യുവതികളെ എത്തിച്ചത് വൻതുക വാഗ്ദാനം ചെയ്ത്


പത്തനംതിട്ട ഇലന്തൂർ നരബലിക്കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ലോട്ടറി കച്ചവടക്കാരും നിർധനരുമായ യുവതികളെ വൻതുക വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ചാണ് കേസിലെ പ്രതിയായ ഷാഫി ഇലന്തൂരിൽ എത്തിച്ചത്. 10 ലക്ഷം രൂപ നൽകാമെന്നാണ് ഇരുവരോടും പറഞ്ഞത്. തൃശൂര്‍ വടക്കഞ്ചേരി സ്വദേശിനി റോസ്‌ലി കാലടിയില്‍ ലോട്ടറി കച്ചവടം നടത്തുന്നതിനിടെയാണ് ഷാഫിയുമായി പരിചയപ്പെടുന്നത്. പണം വാഗ്ദാനം ചെയ്ത് ഇലന്തൂരിലെ ദമ്പതികളുടെ വീട്ടിലെത്തിച്ച റോസ്‌ലിയെ കട്ടിലില്‍ കെട്ടിയിട്ട് വൈദ്യൻ ഭഗവൽ സിംഗ് ചുറ്റിക കൊണ്ട് തലക്കടിച്ച് അർധ ബോധാവസ്ഥയിലേക്ക് മാറ്റി. പിന്നീട് കട്ടിലിൽ വെച്ച് തന്നെ കഴുത്തറുത്താണ് ഇരുവരെയും കൊലപ്പെടുത്തിയത്. ആദ്യം കഴുത്തറത്തത് ഭഗവൽ സിംഗിന്റെ ഭാര്യ ലൈലയാണെന്നാണ് മൊഴി. സിദ്ധനായി കൊലപാതകം നടക്കുമ്പോൾ സ്ഥലത്തുണ്ടായിരുന്നത്  ഷാഫി എന്ന റഷീദായിരുന്നു. രാത്രി മുഴുവൻ ഇരകളുടെ ശരീരത്തിലും രഹസ്യ ഭാഗത്തും മുറിവേൽപ്പിക്കുകയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്ത ശേഷമാണ് മൃതദേഹം കഷണങ്ങളാക്കി കുഴിച്ചുമൂടിയത്.റോസ്‌ലിയെയാണ് ഷാഫി ആദ്യം തിരുവല്ലയിലേക്ക് കൊണ്ടുപോയത്. ഇവരെ നരബലി നടത്തിയ ശേഷം പൂജ വിജയിച്ചില്ലെന്ന് പറഞ്ഞ് ഭഗവൽസിംഗിനെയും ലൈലയെയും വിശ്വസിപ്പിച്ചു. ശാപം കാരണമാണ് പൂജ ഫലിക്കാതിരുന്നതെന്ന് പറഞ്ഞ ഷാഫി ഒരിക്കൽ കൂടി നരബലി നടത്തണമെന്ന് ആവശ്യപ്പെട്ടു. ഇയാൾ തന്നെയാണ് പിന്നീട് കൊച്ചിയിൽ നിന്ന് പത്മയെ കൂട്ടിക്കൊണ്ടുവന്നത് . പത്മയെയും സമാനരീതിയിൽ കൊലപ്പെടുത്തുകയായിരുന്നു