മകളെ പീഡിപ്പിച്ച പിതാവിന് വധശിക്ഷ
രഹസ്യമാക്കി വെച്ചതിന് അമ്മക്ക് ജീവപര്യന്തം
പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ചതിന് പ്രതിക്ക് വധശിക്ഷ. പരാതിപ്പെടാതെ വിവരം രഹസ്യമാക്കിയ പെണ്‍കുട്ടിയുടെ അമ്മക്ക് ജീവപര്യന്തം തടവ് . ചെന്നൈ വേളാച്ചേരിയിലെ 49-കാരനും ഭാര്യയ്ക്കുമാണ് കോടതി ശിക്ഷ വിധിച്ചത്.
പോക്‌സോ കേസുകള്‍ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതി ജഡ്ജി എം. രാജലക്ഷ്മിയാണ് ശിക്ഷ വിധിച്ചത്. 11-ാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ അച്ഛന്‍ പലതവണ ബലാത്സംഗം ചെയ്യുകയും ഗര്‍ഭിണിയാക്കുകയുമായിരുന്നു. വിവരം രഹസ്യമാക്കി പെണ്‍കുട്ടിയെ ഗര്‍ഭച്ഛിദ്രത്തിനു പ്രേരിപ്പിച്ചതാണ് അമ്മയുടെ പേരിലുള്ള കുറ്റം.
സ്‌കൂളില്‍വെച്ച് പെണ്‍കുട്ടിക്ക് അസ്വസ്ഥതയുണ്ടായപ്പോള്‍ സഹപാഠികള്‍ അധ്യാപകരെ വിവരമറിയിക്കുകയായിരുന്നു. ഇതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് ശിശുസംരക്ഷണവകുപ്പ് രംഗത്തെത്തി. ഏഴുവയസ്സുമുതല്‍ പിതാവ് പീഡിപ്പിക്കാറുണ്ടായിരുന്നുവെന്ന് പെൺകുട്ടി പറഞ്ഞു.