കുഞ്ഞിക്കൃഷ്ണനുമായി ചർച്ചകൾ നടന്നിട്ടില്ലെന്ന് സിപിഎം

കുഞ്ഞിക്കൃഷ്ണനുമായി ചർച്ചകൾ നടന്നിട്ടില്ലെന്ന് സിപിഎം

 


പയ്യന്നൂർ ഫണ്ട് തട്ടിപ്പ് കേസിൽ എതിർചേരിയിൽ നിൽക്കുന്ന മുൻ ഏരിയ സെക്രട്ടറി കുഞ്ഞിക്കൃഷ്ണനുമായി മധ്യസ്ഥ ചർച്ചകൾ നടന്നു എന്ന വാർത്ത നിഷേധിച്ച് പി ജയരാജൻ.സിപിഎമ്മിന് മധ്യസ്ഥ ചർച്ച നടത്തുന്ന രീതിയില്ല.  സംഘടനാ കാര്യങ്ങളിൽ അഭിപ്രായം പറയേണ്ടത് ജില്ലാ സെക്രട്ടറിയെന്നും  ജയരാജൻ പറഞ്ഞു. കുഞ്ഞികൃഷ്ണനുമായി കൂടിക്കാഴ്ച്ച നടത്തിയതിന് പിന്നാലെയാണ് ജയരാജന്‍റെ പ്രതികരണം.പയ്യന്നൂരിൽ മൂന്ന് പാർട്ടി ഫണ്ടുകളിലായി ഒരുകോടിയിലേറെ രൂപയുടെ തട്ടിപ്പ് നടന്നെന്ന് ബാങ്ക് സ്റ്റേറ്റ്‍മെന്‍റ് ഉൾപ്പടെയുള്ള തെളിവുകളുമായി ജില്ലാ നേതൃത്വത്തെ സമീപിച്ചത് ഏരിയ സെക്രട്ടറി ആയിരുന്ന കുഞ്ഞികൃഷ്ണനാണ്. പരാതി പരിശോധിച്ച് ആരോപണ വിധേയൻ ടി ഐ മധുസൂധനൻ എംഎൽഎയെ ജില്ലാകമ്മറ്റിയിലേക്ക് തരം താഴ്ത്തിയതിനൊപ്പം പരാതി കൊടുത്ത വി കുഞ്ഞികൃഷ്ണനെ ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കുകയും ചെയ്തു. കമ്മറ്റിയിൽ മാനസിക ഐക്യമില്ലെന്ന് പറഞ്ഞ് സംസ്ഥാന കമ്മറ്റിയംഗം ടി വി രാജേഷിനെ പുതിയ ഏരിയ സെക്രട്ടറിയുമാക്കി. ഇതോടെ പൊതുപ്രവർത്തനം നിർത്തുകയാണെന്ന് പ്രഖ്യാപിച്ച് ഇറങ്ങിവന്ന വി കുഞ്ഞികൃഷ്ണന് അണികൾക്കിടയിൽ വൻ സ്വീകാര്യത കിട്ടി.